എസ്. ശ്രീശാന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് കളിയിൽ പങ്കെടുത്ത ആദ്യ മലയാളി താരവുമാണ് ശാന്തകുമാരൻ ശ്രീശാന്ത് (എസ്. ശ്രീശാന്ത്). ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യൻ ഫാസ്റ്റ് ബൗളറും വലംകയ്യൻ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007ൽ വെസ്റ്റിൻഡീസിൽ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല.
2007 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വൻറി20 ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെമീ ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ശ്രീശാന്ത് ഫൈനലിൽ ബൗളിംഗിൽ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയതുൾപ്പെടെ രണ്ടു ക്യാച്ചുകളെടുത്തു.
1983 ഫെബ്രുവരി 6-ന് എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശാന്തകുമാരൻ നായരുടെയും സാവിത്രി ദേവിയുടെയും മകനായി ജനിച്ചു. പിൽക്കാലത്ത് ശ്രീശാന്തിന്റെ കുടുംബം എറണാകുളത്തേക്ക് താമസം മാറ്റി
ആദ്യ വർഷങ്ങൾ
ബാല്യത്തിൽതന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശ്രീശാന്ത് ആദ്യം ലെഗ് സ്പിന്നറായിരുന്നു. സഹോദരന്റെ നിർദേശം സ്വീകരിച്ചാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് ചുവടു മാറ്റിയത്. കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളിയായ ടിനു യോഹന്നാന്റെ [1] പാത പിന്തുടർന്ന് ശ്രീശാന്ത് ചെന്നൈയിലെ എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനം നേടി. 2002-2003 സീസണിൽ ഗോവക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ഏഴു മത്സരങ്ങളിൽനിന്നായി 22 വിക്കറ്റുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണിൽ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിൽ ഇടം ലഭിച്ചു.
ന്യൂസിലൻഡ് ടീമിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ-എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത് തുടക്കത്തിൽതന്നെ ഒരു വിക്കറ്റ് നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് കളിയിൽനിന്ന് പിൻമാറേണ്ടിവന്നു. തുടർന്ന് രഞ്ജി ട്രോഫി മത്സരങ്ങളും നഷ്ടമായി. 2004 നവംബറിൽ ഹിമാചൽ പ്രദേശിന് എതിരായ മത്സരത്തിൽ രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി സ്വന്തമാക്കി.2005 ഒക്ടോബറിൽ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ -ബി ടിമിൽ ഇടം നേടി. ചലഞ്ചർ ട്രോഫിയിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതോടെ ഇന്ത്യൻ ടീമിലേക്ക് വഴി തെളിഞ്ഞു.
നാഴികക്കല്ലുകൾ
· നവംബർ 2002 - രഞ്ജി ട്രോഫിയിൽ കന്നി പ്രകടനം ഗോവയ്ക്കെതിരെ
· മാർച്ച് 2003 - ദുലീപ് ട്രോഫിയിൽ കന്നി പ്രകടനം ദക്ഷിണ മേഖലയ്ക്കു വേണ്ടി
· ഒക്ടോബർ 2003 - ന്യൂസിലാൻഡുമായി സന്ദർശന ടീമുമായി സൗഹൃദ മത്സരം. 12 ഓവറുകൾ എറിഞ്ഞു.
· നവംബർ 2004 - കേരള ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ ഹാറ്റ് ട്രിക്ക്, ഹിമാചൽ പ്രദേശിതിരെ
· ഒക്ടോബർ 1 2005 - ഇറാനി ട്രോഫിയിൽ കന്നി പ്രകടനം
· ഒക്ടോബർ 13 2005 - ചലഞ്ചർ ട്രോഫിയിൽ മാൻ ഓഫ് ദ സിരീസ്. 7 വിക്കറ്റ്. മുരളികാർത്തികിനൊപ്പം.
· ഒക്ടോബർ 25 2005 - ഇന്ത്യൻ ടീമിൽ. കന്നി മത്സരത്തിൽ ശ്രീലങ്കക്കെതിരെ രണ്ടു വിക്കറ്റ്. നാഗ്പൂരിൽ
· 2011-ലെ ലോകകപ്പ് ക്രിക്കറ്റിൽ പ്രവീൺ കുമാറിനു പകരം തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യാന്തര ക്രിക്കറ്റിൽ
ഏകദിനം
2005
ഒക്ടോബറിൽ നാഗ്പൂരിൽ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിലാണ് ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ ഏറെ റൺസ് വഴങ്ങിയെങ്കിലും ആദ്യ മത്സരത്തിൽ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നാലും അഞ്ചും ഏകദിനങ്ങളിൽ അവസരം ലഭിച്ചു.
2006
ദക്ഷിണാഫ്രിക്കൻ പര്യടന വേളയിൽ ടീമിലുണ്ടായിരുന്നെങ്കിലും അഞ്ച് ഏകദിന മത്സരങ്ങളിലും കളിക്കാനായില്ല.ഇതേ വർഷം പാകിസ്താൻ പര്യടനത്തിൽ കറാച്ചിയിൽ നടന്ന അഞ്ചാം ഏകദിനത്തിൽ 58 റൺസിന് നാലു വിക്കറ്റുകൾ വീഴ്ത്തി. ഏപ്രിലിൽ ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ പത്തു വിക്കറ്റുകൾ നേടി. ഇൻഡോറിൽ നടന്ന ഫൈനലിൽ 55 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയതും ഇതിൽ ഉൾപ്പെടുന്നു. ഈ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്ന് ബി.സി.സി.ഐയുടെ സി ഗ്രേഡ് കരാറും ശ്രീശാന്തിന് ലഭിച്ചു.
കൂടുതൽ റൺസ് വഴങ്ങുന്നതുമൂലം 2006ലെ ഐ.സി.സി ചാന്പ്യൻസ് ട്രോഫി ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് അജിത് അഗാർക്കറിന് പരിക്കേറ്റ സാഹചര്യത്തിൽ ടീമിൽ തിരിച്ചെത്തി.
2007
ഇന്ത്യ-ഓസ്ട്രേലിയ ഫ്യൂച്ചർ കപ്പ്
ഒന്നാം ഏകദിനം സെപ്റ്റംബർ 29-ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ 10 - 0 - 55 - 3
(മഴമൂലം മത്സരം ഉപേക്ഷിച്ചു. ട്വൻറി 20 ലോകകപ്പ് ഫൈനലിൽ എന്നപോലെ മാത്യു ഹെയ്ഡൻറെ വിക്കറ്റ് ശ്രീശാന്ത് സ്വന്തമാക്കി.ഹോഡ്ജെയുടെയും ആൻഡ്രൂ സൈമൺസിൻറെയുമായിരുന്നു മറ്റു വിക്കറ്റുകൾ. ഇന്ത്യൻ ബൗളർമാരിൽ ഏറെ തിളങ്ങിയതും ശ്രീശാന്താണ്).
രണ്ടാം ഏകദിനം ഒക്ടോബർ 2-ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
9- 0 -67 -3
മൂന്നാം ഏകദിനം ഒക്ടോബർ -5. രാജീവ് ഗാന്ധി സ്റ്റേഡിയം, ഹൈദരാബാദ്
9 -0 -58 -2
ഇന്ത്യ-പാകിസ്താൻ ഏകദിന പരമ്പര നവംബർ 5-18
അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ ജെയ്പൂരിൽ നടന്ന അവസാനത്തെ മത്സരത്തിൽ മാത്രമാണ് ശ്രീശാന്തിന് ടീമിൽ ഇടം ലഭിച്ചത്. ഈ മത്സരത്തിൽ ആദ്യ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ശ്രീശാന്ത് ശ്രദ്ധ നേടിയെങ്കിലും ഇന്ത്യക്ക് വിജയിക്കാനായില്ല ശ്രീശാന്തിൻറെ ബൗളിംഗ് പ്രകടനം 10- 1 -52 -3 ബാറ്റിംഗിൽ പത്തു റൺസ് എടുത്ത് പുറത്താവാതെ നിന്നു.
2008
ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പര
ബംഗ്ലാദേശിൽ ജൂൺ എട്ടിന് ആരംഭിച്ച ത്രിരാഷ്ട്ര(ഇന്ത്യ,പാകിസ്താൻ,ബംഗ്ലാദേശ്) പരന്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീശാന്തിനെ പരിക്കിനെ തുടർന്ന് ഒഴിവാക്കി.പകരം മൻപ്രീത് ഗോണിയെ ടീമിൽ ഉൾപ്പെടുത്തി.
ടെസ്റ്റ്
2006 മാർച്ചിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടന വേളയിൽ സഹീർ ഖാന്റെ പകരക്കാരനായാണ് ശ്രീശാന്ത് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ 95 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. മൊഹാലിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ അനാരോഗ്യം മൂലം ഒഴിവാക്കപ്പെട്ടു. മുംബൈയിൽ നടന്ന മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തി അഞ്ചു വിക്കറ്റും 29 റൺസും നേടി. ഇർഫാൻ പത്താൻ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ വെസ്റ്റിൻഡീസിനെതിരായ പരന്പരയിൽ പേസ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാൻ ശ്രീശാന്തിന് ലഭിച്ചു. പരിക്കു മൂലം രണ്ടാം ടെസ്റ്റിൽ ഇറങ്ങാനായില്ലെങ്കിലും മൂന്നാം ടെസ്റ്റിൽ 72 റൺസ് വഴങ്ങി അഞ്ചു വിക്കറ്റു വീഴ്ത്തി.
ശ്രീശാന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം 2006 ഡിസംബറിൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു. ഏകദിന പരന്പരയിൽ ദയനീയമായി തകർന്ന ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ ഉജ്ജ്വല വിജയം നേടാൻ സഹായിച്ചത് രണ്ട് ഇന്നിംഗ്സുകളിൽനിന്നായി എട്ടു വിക്കറ്റുകൾ നേടിയ ശ്രീശാന്താണ്. ഈ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2007ൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കും ശ്രീശാന്ത് തെരഞ്ഞെടുക്കപ്പെട്ടു.
2008 മാർച്ച്-ഏപ്രിലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയിൽ നടന്ന പരന്പരയിൽ നാലു വിക്കറ്റുകൾ നേടിയ ശ്രീശാന്ത് ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ 50 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗറളെന്ന ഖ്യാതി സ്വന്തമക്കി. പതിനാലു മത്സരങ്ങളിൽനിന്നാണ് ശ്രീശാന്ത് 50 വിക്കറ്റ് നേടിയത്. കാൺപൂരിൽ നടന്ന അവസാന ടെസ്റ്റിൽ വാലറ്റക്കാരനായി ബാറ്റിംഗിനിറങ്ങിയ ശ്രീശാന്ത് ഇശാന്ത് ശർമക്കൊപ്പം പടുത്തുയർത്തിയ 46 റൺസിൻറെ കൂട്ടുകെട്ട് മത്സരത്തിൽ വഴിത്തിരിവാകുകയും ചെയ്തു.
ഈ ടെസ്റ്റിനുശേഷം ഇന്ത്യൻ ടീമിൽ അവസരം നഷ്ടപ്പെട്ട ശ്രീശാന്ത് പതിനെട്ടു മാസത്തെ ഇടവേളക്കുശേഷം കാൺപൂരിൽതന്നെ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ(2009 നവംബർ 24-27) രണ്ട് ഇന്നിംഗ്സുകളിലുമായി ആറു വിക്കറ്റുകൾ വീഴ്ത്തി ഉജ്ജ്വലമായ തിരിച്ചുവരവു നടത്തി. ഈ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ട്വൻറി 20 ലോകകപ്പ്
ഗ്രൂപ്പ് തലത്തിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിലും തുടർന്ന് സൂപ്പർ എട്ടിൽ ന്യുസിലാൻറിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലും തിളങ്ങാതിരുന്ന ശ്രീശാന്ത് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ ശ്രീയുടെ ബൗളിംഗ് നിർണായക പങ്കു വഹിച്ചു. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റാണ് ശ്രീശാന്ത് സ്വന്തമാക്കിയത്. ഇതിൽ ഒരു മെയ്ഡൻ ഓവറും ഉൾപ്പെടുന്നു.
ഫൈനലിൽ പാകിസ്താൻ ബാറ്റ്സ്മാൻമാർമാരുടെ കനത്ത പ്രഹരം ഏറ്റുവാങ്ങിയ ശ്രീശാന്ത് നാല് ഓവറിൽ 44 റൺസാണ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. അതേസമയം ഷഹീദ് അഫ്രീദിയെ പുറത്താക്കിയ ക്യാച്ച് ഉജ്ജ്വലമായി. ഉദ്വേഗം നിറഞ്ഞ അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ നാലു പന്തിൽ ആറു റൺസ് വേണ്ടപ്പോൾ മിസ്ബാഹുൽ ഹഖ് അതിർത്തിവരക്കപ്പുറത്തേക്ക് പറത്താൻ ശ്രമിച്ച പന്ത് ശ്രീശാന്തിൻറെ കയ്യിൽ ഒതുങ്ങിയതോടെയാണ് ഇന്ത്യയുടെ വിജയം ഉറപ്പായത്.
ട്വൻറി 20 ലോകകപ്പിലെ പ്രകടനം
ബൗളിംഗ്
മത്സരങ്ങൾ-7 പന്തുകൾ-138 വഴങ്ങിയ റൺസ്-183 വിക്കറ്റുകൾ-6 ശരാശരി-30.50
ബാറ്റിംഗ്
മത്സരങ്ങൾ-7 ഇന്നിംഗ്സ്-2 റൺസ്-20 ഉയർന്ന സ്കോർ-19നോട്ടൗട്ട്
ഇന്ത്യൻ പ്രീമിയർ ലീഗ്
2008-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ് ഇലവനു വേണ്ടി കളിച്ച ശ്രീശാന്ത് ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ താരമായി. 15 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റുകൾ നേടിയ ശ്രീശാന്ത് ഐ.പി.എൽ ബൗളർമാരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. മെയ് അഞ്ചിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നടന്ന മത്സരത്തിൽ നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയ രണ്ടു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
ഐ.പി.എലിലെ പ്രകടനം
ബൗളിംഗ്
മത്സരം -15 ഓവർ -51.1 മെയ്ഡൻ -0 വഴങ്ങിയ റൺസ് -442 വിക്കറ്റ് -19 മികച്ച പ്രകടനം -3/29 ശരാശരി -23.6
ബാറ്റിംഗ്
മൂന്ന് ഇന്നിംഗ്സുകളിൽ മാത്രം ബാറ്റ് ചെയ്ത ശ്രീശാന്ത് റൺസ് എടുത്തിട്ടില്ല.
വിവാദങ്ങൾ
ആക്രമണകാരിയയും ചൂടനുമായ ബൗളർ എന്ന പരിവേഷം തുടക്കത്തിലേ നേടിയ ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ വിവാദങ്ങൾക്കും തുടക്കം കുറിച്ചു. മാന്യൻമാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ പല നടപ്പു മര്യാദകളും ലംഘിച്ച താരം എന്ന പേരിലാണ് ആഗോള തലത്തിൽ കൂടുതൽ ക്രിക്കറ്റ് പ്രേമികൾ ശ്രീശാന്തിനെ അറിയുന്നത്.
ചെന്നൈയിൽ ചലഞ്ചർ ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളെ തുറിച്ചു നോക്കി ഭീഷണിപ്പെടുത്തിയതായിരുന്നു ആദ്യ വിവാദം. 2006 ഡിസംബറിൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കിതിരായ ടെസ്റ്റ് മത്സരം ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൗളർ ആന്ദ്രെ നെലുമായുണ്ടായ ഏറ്റുമുട്ടലും നെലിന്റെ പന്തിൽ സിക്സർ അടിച്ചശേഷം ബാറ്റ് വായുവിൽ ചുഴറ്റി ശ്രീശാന്ത് പിച്ചിൽ നടത്തിയ നൃത്തവും ഏറെ ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചാവിഷയമായി. ഈ നൃത്തത്തെ അനുകൂലിച്ചും എതിർത്തും അഭിപ്രായപ്രകടനങ്ങളുണ്ടായി.ഇതേ മത്സരത്തിൽ ഐ.സി.സിയുടെ ചട്ടങ്ങൾ ലംഘിച്ചതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയടക്കേണ്ടിവന്നു. ഹാശിം അംല പുറത്തായപ്പോൾ പരിഹസിക്കുന്ന രീതിയിൽ പ്രതികരിച്ചതിനും ഷർട്ടിനടിയിൽ വെളുത്ത വസ്ത്രം ധരിക്കണമെന്ന നിയമമം ലംഘിച്ചതിനുമായിരുന്നു ശിക്ഷ.
2007 ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിനെ തോളുകൊണ്ട് തട്ടിയതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഇതേ മത്സരത്തിൽ ക്രീസിൽനിന്ന് മുന്നോട്ടിറങ്ങി കെവിൻ പീറ്റേഴ്സണെതിരെ ബീമർ എറിഞ്ഞതും പോൾ കോളിംഗ് വുഡനു നേരെ ബൗൺസർ പായിച്ചതും ശ്രീശാന്തിന്റെ വില്ലൻ പരിവേഷം ഉയർത്തി. ബീമർ എറിഞ്ഞത് അബദ്ധത്തിലാണെന്ന് വ്യക്തമാക്കി ക്ഷമാപണം നടത്തിയെങ്കിലും ശ്രീശാന്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു.
ട്വൻറി 20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമീഫൈനലിൽ അതിരു കടന്ന അപ്പീലിംഗ് നടത്തിയതിന് മാച്ച് ഫീസിൻറെ 25 ശതമാനം പിഴ അടക്കേണ്ടിവന്നു.
ഓസ്ട്രേലിയക്കെതിരായ ഫ്യൂച്ചർ കപ്പ് പരന്പരയിലെ കൊച്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ആൻഡ്രൂ സൈമൺസുമായും ബ്രാഡ് ഹദ്ദിനുമായും ഉടക്കിയതോടെ ശ്രീശാന്തിനെതിരെ വ്യാപക വിമർശനമുയർന്നു. സൈമൺസ് പുറത്തായപ്പോൾ നടത്തിയ ആതിരുകടന്ന ആവേശ പ്രകടനം ശ്രീശാന്തിൻറെ പ്രതിഛായക്ക് കൂടുതൽ മങ്ങലേൽപ്പിച്ചു. രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം മലയാളി ബൗളറുടെ പെരുമാറ്റ ദൂഷ്യത്തിനെതിരെ ആഞ്ഞടിച്ചു. ബി.സി.സി.ഐ ശ്രീശാന്തിന് താക്കീതു നൽകി.
ഇന്ത്യൻ ടീമിൽനിന്ന് പുറത്തായതിനുശേഷം കേരളത്തിൻറെ രഞ്ജി ട്രോഫി ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശ്രീശാന്ത് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പരസ്യമായി ആരോപിച്ചു. 2009 ഒക്ടോബറിൽ തലശ്ശേരിയിൽ നടത്തിയ ക്യാന്പിൽ പങ്കെടുക്കാൻ തയാറാകാതിരുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് അവർ ശ്രീശാന്തിനെതിരെ ഉന്നയിച്ചത്.
ശ്രീശാന്ത്-ഹർഭജൻ പ്രശ്നം
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008 ഏപ്രിൽ 25-നു നടന്ന മത്സരത്തിനുശേഷം മുംബൈ ഇന്ത്യൻസ് ടീമിൻറെ പകരക്കാരൻ ക്യാപ്റ്റൻ ഹർഭജൻസിംഗിൻറെ അടിയേറ്റ ശ്രീശാന്ത് കളിക്കളത്തിൽ നിന്ന് കരഞ്ഞു. മത്സരത്തിൽ തോറ്റതിൻറെ വിഷമത്തിലായിരുന്ന ഹർഭജൻ "ഹാർഡ് ലക്ക്" എന്ന് പറഞ്ഞ ശ്രീശാന്തിൻറെ മുഖത്ത് അടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. പിന്നീട് ഡ്രസിംഗ് റൂമിൽ ശ്രീശാന്തിനെ കണ്ട് ക്ഷമാപണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീശാന്ത് പരാതി നൽകാൻ തയാറായില്ലെങ്കിലും ഹർഭജന് ബി.സി.സി.ഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. കുറ്റം ഏറ്റുപറഞ്ഞ ഹർഭജൻ മാച്ച് റഫറി ഫാറൂഖ് എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന വിചാരണക്കൊടുവിൽ പരസ്യമായി ക്ഷമാപണം നടത്തി. ഇതേ തുടർന്ന് ഐ.പി.എലിനെ പതിനൊന്നു മത്സരങ്ങളിൽ ഹർഭജന് വിലക്ക് ഏർപ്പെടുത്തി. ഇതിലൂടെ ഹർഭജന് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്ന 2.6 കോടി രൂപ നഷ്ടമായി.
പ്രകോപനമില്ലാതെയാണ് ഹർഭജൻ ശ്രീശാന്തിനെ തല്ലിയതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായെങ്കിലും മുൻകാലങ്ങളിലെ മോശമായ പെരുമാറ്റങ്ങൾ കണക്കിലെടുത്ത് ബി.സി.സി.ഐ ശ്രീശാന്തിനെ താക്കീതു ചെയ്തു.മാധ്യമങ്ങൾക്കു മുന്നിൽ ഇരുവരും പരസ്യമായി ആലിംഗനം ചെയ്തു. ഹർഭജൻ ശ്രീശാന്തിനെ അടിക്കുമ്പോൾ ഇടപെടാതെ കാഴ്ച്ചക്കാനായി നിന്ന മുംബൈ ടീം കോച്ച് ലാൽചന്ദ് രാജ്പുത്തിന് മത്സര ഫീസിൻറെ അൻപതു ശതമാനം പിഴയിട്ടു.ഒരു ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീശാന്തിനെ വിമർശിച്ച അമ്പയർ അമീഷ് സഹെബയെ ഐ.പി.എലിലെ രണ്ടു മത്സരങ്ങളിൽനിന്ന് സസ്പെൻറ് ചെയ്തു. അടിയിൽ കലാശിച്ച മത്സരം പാകിസ്താനിൽനിന്നുള്ള അലിം ദറിനൊപ്പം നിയന്ത്രിച്ചത് അമീഷ് സഹെബെയാണ്.
കളിക്ക് അപ്പുറം
സൈക്കോളജി ബിരുദ വിദ്യാർത്ഥിയായ ശ്രീശാന്ത് അറിയപ്പെടുന്ന ബ്രേക് ഡാൻസ് താരവുമാണ് . സോണി ടി.വി എന്റർറ്റെയിന്മെന്റ് ടെലവിഷൻ (ഇന്ത്യ) പ്രക്ഷേപണം ചെയ്യുന്ന ബൂഗി വൂഗി എന്ന ഡാൻസ് മത്സരത്തിലെ സൗത്ത് സോൺ വിഭാഗത്തിൽ 1995-ലെ വിജയിയായിരുന്നു ശ്രീശാന്ത്. ക്രിക്കറ്റിൽ വന്നില്ലായിരുന്നെങ്കിൽ താൻ നൃത്ത സംവിധായകനാകുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു. ഇന്ത്യൻ ടീമിന്റെ ആഘോഷങ്ങൾക്ക് ശ്രീശാന്തിന്റെ ഡാൻസ് നമ്പരുകൾ കൊഴുപ്പേകുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷും തമിഴും ഹിന്ദിയും സംസാരിക്കും.
ഹോട്ടൽ വ്യവസായ രംഗത്ത് ചുവടുറപ്പിച്ച ശ്രീശാന്ത് സഹതാരം റോബിൻ ഉത്തപ്പ, ക്രിക്കറ്റ കമൻറേറ്റർ ചാരു ശർമ, കേരളത്തിൻറെ മുൻ രഞ്ജി ട്രോഫി താരം ജെ.കെ. മഹീന്ദ്ര എന്നിവർക്കൊപ്പം ചേർന്ന് കൊച്ചിയിൽ തുടക്കം കുറിച്ച ബാറ്റ് ആൻറ് ബോൾ ഹോം സ്റ്റേ 200 ജൂൺ അഞ്ചിന് പ്രവർത്തനമാരംഭിച്ചു.
No comments:
Post a Comment